കണ്ണൂർ: കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയത് സ്വാഭാവിക മാറ്റമാണെന്ന് കരുതുന്നില്ലെന്ന് കെ സുധാകരൻ. വർക്കിംഗ് പ്രസിഡന്റുമാരുടെ നിയമനങ്ങൾ തന്നോട് പറഞ്ഞിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. ഒരു മാധ്യമത്തോടായിരുന്നു സുധാകരന്റെ പ്രതികരണം.
'എനിക്കൊപ്പം പ്രവർത്തകരുണ്ട്, ജീവൻ തരാൻ പോലും തയ്യാറായ അണികൾ കൂടെയുണ്ട്. അവരെ ഒപ്പം കൂട്ടാൻ യാതൊരു പ്രയാസവുമില്ല. ഞാനൊന്ന് ഞൊടിച്ചാൽ പത്തിരട്ടി ഞൊടിക്കുന്ന അണികളുണ്ട്. നേതൃത്വസ്ഥാനത്തേയ്ക്ക് പരിഗണിക്കേണ്ടത് പരിചയസമ്പന്നരെയാണ്. ഉയരുന്നവരെ പിടിച്ചുകെട്ടാൻ ആളുകളുണ്ട്. കൂടുതൽ പറഞ്ഞാൽ നേതാക്കൾക്ക് ഇൻസൾട്ടാകും. ഞാൻ പരിചയസമ്പന്നനായ നേതാവാണ്. നേതൃത്വത്തിൽ നിന്ന് സംരക്ഷണം കിട്ടിയില്ല. സണ്ണി ജോസഫിനെ നിയമിച്ചത് എന്റെ അഭിപ്രായം പരിഗണിച്ചാണ്. എന്നാൽ എന്നെ മാറ്റിയ രീതി ശരിയാണോയെന്ന് നേതാക്കളോട് ചോദിക്കണം'- കെ സുധാകരൻ പറഞ്ഞു.