കോട്ടയം : കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് പാൽ ഉത്പാദനത്തിൽ കുറവ് നേരിട്ടതോടെ ക്രിസ്‌മസ് - പുതുവത്സര സീസണിൽ മായം ചേർത്ത പാൽ ഒഴുകാൻ സാധ്യത.
ഓണക്കാലത്ത് മായം കലർന്ന പാൽ കേരളത്തിലേക്ക് ഒഴുകുന്നത് തടയാൻ ക്ഷീരവികസന വകുപ്പ് കുമളി ചെക്‌പോസ്റ്റിൽ ന്യൂട്രലൈസറുകൾ, പ്രിസർവേറ്റീവുകൾ, ആന്റിബയോട്ടിക്കുകൾ തുടങ്ങിയവയുടെ സാന്നിദ്ധ്യം കണ്ടെത്തുന്ന ലാബ് ആരംഭിച്ചെങ്കിലും പൂട്ടി. വിപണിയിൽ പാലിന്റെ ഉപയോഗം വർദ്ധിച്ചതിനൊപ്പം ക്ഷീര കർഷകരുടെ എണ്ണം കുറയുകയും ചെയ്തതാണ് വെല്ലുവിളി. ഇതോടെ അന്യസംസ്ഥാനങ്ങളിൽ നിന്ന് പാൽ വരവ് കൂടി. ശബരിമല സീസണായതിനാൽ തൈരിനും ആവശ്യക്കാരേറി. നാളികേരം വില വർദ്ധിച്ചതോടെ ഹോട്ടലുകളും കാറ്ററിംഗ് സ്ഥപനങ്ങളും ഇറച്ചിക്കറികളിൽ കൊഴുപ്പ് കൂട്ടാൻ പായ്ക്കറ്റ് പാൽ ചേർക്കുകയാണ്. മായം ചേർത്ത പാൽ ഉപയോഗിക്കുന്നത് മൂലം നിരവധി രോഗങ്ങൾക്ക് സാധ്യത ഉണ്ട്.
ഉദര - വൃക്ക രോഗങ്ങൾക്ക് സാധ്യത
പല ബ്രാൻഡുകളിലാണ് തമിഴ്‌നാട്ടിൽ നിന്ന് മറ്റും പാൽ എത്തുക. മിൽമയുടേതിന് സമാനമായ നിറവും പായ്ക്കിംഗുമായെത്തുന്ന ഇവയ്ക്ക് കമ്മിഷൻ കൂടുതലായതിനാൽ ഒരു വിഭാഗം വ്യാപാരികൾക്കും താത്പര്യമാണ്.യൂറിയ, ഹൈഡ്രജൻ പെറോക്‌സൈഡ്, കൊഴുപ്പു കൂട്ടുന്ന മാർട്ടോ ഡെക്‌സ്ട്രിൻ എന്ന കാർബോ ഹൈഡ്രേറ്റും ഇതിൽ കലർത്തുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. ഉദര,വൃക്ക രോഗങ്ങൾക്ക് ഇതിടയാക്കും. പാൽ പിരിയാതിരിക്കാൻ ചേർക്കുന്ന സോഡാക്കാരത്തിന്റെ അമിതോപയോഗം വയറിളക്കം, അൾസർ എന്നിവയുണ്ടാക്കാം.
കബളിപ്പിക്കലിൽ വീഴരുത്