കൊച്ചി: ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നും അയാൾക്ക് സഹായം കിട്ടിയെന്നതിൽ ഒരു സംശയവുമില്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഒരു കൈയ്ക്ക് സ്വാധീനമില്ലാത്ത ആൾ രാത്രി ഒന്നേ കാലിന് ജയിൽ മുറിയിലെ ജനൽ കമ്പി മുറിച്ച് പുറത്തു കടന്ന് തുണി കെട്ടി ഇത്രയും വലിയ മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടെന്നത് അവിശ്വസനീയമാണ്. സർക്കാരിന് ഏറ്റവും പ്രിയപ്പെട്ടവർ ജയിലിൽ ഉണ്ടെന്ന് അറിയാം. എന്നാൽ ഗോവിന്ദച്ചാമിയും സർക്കാരിന് പ്രിയപ്പെട്ടവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ആളായിരുന്നെന്ന് ഇന്ന് രാവിലെയാണ് മനസിലായതെന്ന് സതീശൻ പരിഹസിച്ചു.
സാധാരണക്കാരായ നാട്ടുകാർ കാട്ടിയ ജാഗ്രതയിലാണ് പ്രതി പിടിയിലായത്. സർക്കാരിന് അപമാനകരമായ സംഭവമാണ് നടന്നത്. ഏകാന്ത തടവിൽ കിടക്കുന്നയാൾ കമ്പി മുറിച്ചത് ആരും അറിഞ്ഞില്ലേ? ഇത്രയും നീളമുള്ള തുണി എവിടെ നിന്നാണ് കിട്ടിയത്? തൂങ്ങി ഇറങ്ങുമ്പോൾ നിലത്തു വീഴാതിരിക്കാൻ വേണ്ടി അത്രയും കട്ടിയുള്ള ബെഡ് ഷീറ്റാണ് നൽകിയത്. ജയിൽ ചാടുന്നയാളുടെ എല്ലാ സുരക്ഷയും ഉറപ്പുവരുത്താനുള്ള എല്ലാ സാധനങ്ങളും ജയിലിൽ ലഭ്യമായിരുന്നു. എന്നിട്ടാണ് ഒരു കൈക്ക് സ്വാധീനമില്ലാത്ത ഒരാൾ ഒറ്റക്കൈ കൊണ്ട് ചാടിയെന്ന അദ്ഭുതമുണ്ടായത്. കണ്ണൂർ സെൻട്രൽ ജയിൽ ഭരിക്കുന്നത് പ്രതികളാണ്.
കണ്ണൂർ സെൻട്രൽ ജയിലിൽ ഇതൊക്കെയാണ് നടക്കുന്നതെന്ന് നിരവധി തവണ പ്രതിപക്ഷം നിയമസഭയ്ക്കുള്ളിലും പുറത്തും പറഞ്ഞിട്ടുണ്ട്. ടി.പി വധക്കേസ് പ്രതികൾ ഉൾപ്പെടെയുള്ള ക്രിമിനലുകൾക്ക് സർക്കാരും ജയിൽ അധികൃതരും എല്ലാ സഹായവും ചെയ്തു കൊടുക്കുകയാണ്. ടി.പി കേസിലെ പ്രതികൾക്ക് അവരുടെ ഇഷ്ടത്തിന് പരോളും ഇഷ്ടമുള്ള ഭക്ഷണവുമാണ് നൽകുന്നത്. ജയിലിലെ മെനു തീരുമാനിക്കുന്നതു തന്നെ ഈ പ്രതികളാണ്. ഇഷ്ടമുള്ള മദ്യവും ലഹരി മരുന്നും സുലഭമായി ലഭിക്കും. പി.ജയരാജൻ ഉൾപ്പെടെയുള്ളവരെ ജയിൽ ഉപദേശക സമിതിയിൽ ഉൾപ്പെടുത്തിയതു തന്നെ പ്രിയപ്പെട്ടവരെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ്. എന്തെങ്കിലും കുറവുണ്ടോയെന്ന് ഇവർ ഇടയ്ക്കിടെ പോയി അന്വേഷിക്കും. പ്രതികൾ ആവശ്യപ്പെടുന്നതനുസരിച്ച് ഫോൺ മാറ്റിക്കൊടുക്കും. ജയിലിൽ ഇരുന്നാണ് ഈ പ്രതികൾ ക്രിമിനൽ സംഘങ്ങളെ നിയന്ത്രിക്കുന്നത്. സതീശൻ പറഞ്ഞു.