പാലക്കാട്: പാമ്പുകൾ സ്കൂളിലെത്തിയാൽ പിടിച്ച് സുരക്ഷിത സ്ഥലത്തേക്കു മാറ്റാൻ അധ്യാപകരെ പ്രാപ്തരാക്കാൻ വനംവകുപ്പ് പരിശീലനം നൽകുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ ശാസ്ത്രീയമായി പാമ്പിനെ പിടികൂടുന്നത് എങ്ങനെയെന്ന് പരിശീലിപ്പിക്കും. ആദ്യം പാലക്കാട് ജില്ലയിലാണ് പരിശീലനം. ഈ മാസം 11ന് ഒലവക്കോട് ആരണ്യഭവനിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെയാണ് പരിശീലനം. ചെലവ് വനംവകുപ്പ് വഹിക്കും. പാലക്കാട്ടെ അധ്യാപകർക്ക് പരിശീലന പരിപാടിയിൽ പങ്കെടുക്കാം.
സ്കൂളുകളിൽ പാമ്പുകളെ കൂടുതലായി കണ്ട ജില്ലയെന്ന നിലയിലാണ് പാലക്കാടിനെ ആദ്യം തെരഞ്ഞെടുത്തത്. മറ്റു ജില്ലകളിലും പരിശീലന ക്ലാസ് സംഘടിപ്പിക്കും. 2019ൽ സുൽത്താൻബത്തേരി സ്കൂളിലെ പത്തുവയസ്സുകാരി ഷെഹനാ ഷെറിൻ പാമ്പുകടിയേറ്റ് മരിച്ചിരുന്നു. സ്കൂളിൽ വെച്ചു കടിയേറ്റേതും വേണ്ടവിധം പരിചരിക്കാതിരുന്നതും മരി ച്ചതും വിവാദമായിരുന്നു. തുടർന്നും പല സ്കൂളുകളിലും വിദ്യാർ ഥികൾക്കും അധ്യാപകർക്കും പാമ്പുകടിയേൽക്കുകയുണ്ടായി.ഈ സാഹചര്യത്തിലാണ് വനംവകുപ്പിന്‍റെ സർപ (സ്നെയ്ക് അവെയർനെസ് റെസ്ക്യൂ ആൻഡ് പ്രൊട്ടക്‌ഷൻ ആപ്) നേതൃത്വത്തിൽ പരിശീലനം നൽകുന്നതെന്ന് സംസ്ഥാന കോർഡിനേറ്റർ മുഹമ്മദ് അൻവർ പറഞ്ഞു. പാമ്പിനെ പിടിച്ച് സുരക്ഷിതസ്ഥലത്തേക്കു മാറ്റൽ, ഇനം തിരിച്ചറിയൽ, കടിയേറ്റാൽ സ്വീകരിക്കേണ്ട പ്രാഥമിക നടപടികൾ തുടങ്ങിയ വിവരങ്ങളാണ് ഒരുദിവസത്തെ പരിശീലനത്തിലൂടെ നൽകുക. ഇത് സംബന്ധിച്ച സർക്കുലർ വനം വകുപ്പ് പുറത്തിറക്കി.