വടകര: ഷാഫി പറമ്പിൽ എംപിയെ വടകരയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ പ്രതിഷേധം ശക്തമാക്കുമെന്ന് യുഡിഎഫ്. ഇന്നും പ്രതിഷേധ പരിപാടികൾ ഉണ്ടായേക്കുമെന്നാണ് വിവരം. വടകരയിൽ ഇന്നലെ നടത്തിയ പ്രതിഷേധം സംഘർഷത്തിലെത്തിയിരുന്നു. പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫിലിന് മർദ്ദനമേറ്റു.
ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ നടപടി ആവശ്യപ്പെട്ട് വടകര എംഎൽഎ കെ കെ രമയും യുഡിഎഫ് പ്രവര്‍ത്തകരും സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഉന്തും തള്ളുമുണ്ടായി. കെകെ രമ സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന റൂറല്‍ എസ്‌പിയുടെ ഉറപ്പിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ സംരക്ഷിക്കുന്നത് ഷാഫിയാണെന്ന് പറഞ്ഞായിരുന്നു ഡിവൈഎഫ്ഐയുടെ പ്രതിഷേധം.
ഷാഫി പറമ്പിലിനെ തടയാനുള്ള നീക്കം അവസാനിപ്പിച്ചില്ലെങ്കില്‍ കോഴിക്കോട് മന്ത്രിമാരോ ഭരണപക്ഷ എംഎൽഎമാരോ റോഡിൽ ഇറങ്ങില്ലെന്ന് ലീഗ് ജില്ലാ നേതൃത്വവും മുന്നറിയിപ്പ് നൽകിയിരുന്നു. തീകൊളളികൊണ്ട് ചൊറിയുന്ന സിപിഎമ്മുകാരില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ മുസ്ലീം ലീഗും യുഡിഎഫും സജ്ജമാണെന്നും ഇനിയും ഷാഫി പറമ്പിലിനെ തടയാനും അക്രമിക്കാനുമാണ് ഭാവമെങ്കില്‍ കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്നും ലീഗ് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.