ചെന്നൈ: തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിക്കെതിരെ കാസ്റ്റിംഗ് കൗച്ച് ആരോപണവുമായി യുവതി. രമ്യ മോഹൻ എന്ന പേരിലുള്ള എക്സ് അക്കൗണ്ടിലൂടെയാണ് താരത്തിനെതിരെ കാസ്റ്റിംഗ് കൗച്ച് ആരോപണവുമായി യുവതി രംഗത്തെത്തിയത്. മയക്കുമരുന്ന്, കാസ്റ്റിംഗ് കൗച്ച് രീതികൾ, ദുർബലരായ വ്യക്തികളെ ചൂഷണം ചെയ്യൽ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരാമർശിച്ചുകൊണ്ട്, സിനിമാ മേഖലയിൽ ഒരു വിഷലിപ്തമായ സംസ്‌കാരം നിലനിർത്തുന്നതിൽ വിജയ് സേതുപതിക്ക് പങ്കുണ്ടെന്ന് യുവതി പോസ്റ്റിൽ ആരോപിക്കുന്നു.
തന്റെ സുഹൃത്തായ യുവതിയെ വിജയ് സേതുപതി വർഷങ്ങളായി ദുരുപയോഗം ചെയ്യുകയാണെന്നും യുവതി ഇപ്പോൾ റീഹാബിലാണെന്നും രമ്യ മോഹൻ പറയുന്നു.
യുവതിയുടെ കുറിപ്പിന്റെ പൂർണരൂപം
'കോളിവുഡിലെ മയക്കുമരുന്ന്, കാസ്റ്റിംഗ് കൗച്ച് സംസ്‌കാരം വെറും തമാശയല്ല. മാദ്ധ്യമങ്ങളിൽ അറിയപ്പെടുന്ന മുഖവും ഇപ്പോൾ എനിക്കറിയാവുന്ന ഒരു പെൺകുട്ടി, ഒരിക്കലും പരിചിതമല്ലാത്ത ഒരു ലോകത്തേക്ക് വലിച്ചിഴക്കപ്പെട്ടു. അവൾ ഇപ്പോൾ റിഹാബിലാണ്. മയക്കുമരുന്നും മാനിപ്പുലേഷനും ചൂഷണവും ഈ മേഖലയിൽ സാധാരണയാണ്. കാരവൻ ഫേവേഴ്സിന് വേണ്ടി വിജയ് സേതുപതി രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്തു. ഡ്രൈവിന് 50,000 രൂപയും. എന്നിട്ട് സോഷ്യൽ മീഡിയയിൽ പുണ്യാളനായി അഭിനയിക്കുന്നു. അയാൾ വർഷങ്ങളോളം അവളെ ഉപയോഗിച്ചു. ഇത് ഒരു കഥ മാത്രമല്ല. എന്നിട്ടും മാധ്യമങ്ങൾ ഇത്തരം പുരുഷന്മാരെ വിശുദ്ധന്മാരെ പോലെ ആരാധിക്കുന്നു. ഡ്രഗ്- സെക്സ് നെക്സസ് യാഥാർത്ഥ്യമാണ്. തമാശയല്ല'- യുവതി കുറിച്ചു.
യുവതിയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാണ്. നിരവധി പേരാണ് പ്രതികരിച്ച് രംഗത്തെത്തുന്നത്. സംഭവം വിവാദമായതോടെ രമ്യ പോസ്റ്റ് ഡിലീറ്റ് ചെയ്തു. തന്റെ പോസ്റ്റിന് ഇത്ര ശ്രദ്ധ കിട്ടുമെന്ന് അറിഞ്ഞിരുന്നില്ലെന്നും പെൺകുട്ടിയുടെ നല്ല ജീവിതത്തെയും സ്വകാര്യതെയും മാനിച്ചുകൊണ്ടാണ് പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നതെന്ന് രമ്യ മറ്റൊരു പോസ്റ്റിൽ പറഞ്ഞു. അതേസമയം, ആരോപണങ്ങളോട് വിജയ് സേതുപതി ഇതുവരെ പ്രതികരിച്ചിട്ടില്ല.