തിരുവനന്തപുരം: മുൻ ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ. സഞ്ജു സാംസനെ ചാമ്പ്യൻസ് ട്രോഫി ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിനെ തുടർന്നുണ്ടായ വിവാദത്തിൽ ഇടപ്പെട്ടതാണ് കെ.സി.എയുടെ നടപടിക്ക് കാരണം.
അസോസിയേഷനെതിരെ സത്യവിരുദ്ധവും അപമാനകരവുമായ പ്രസ്താവന നടത്തിയെന്നാണ് കെ.സി.എയുടെ വിലയിരുത്തൽ. കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രത്യേക ജനറൽ ബോഡിയിലാണ് മുൻ അന്താരാഷ്ട്ര താരത്തെ വിലക്കാൻ തീരുമാനിച്ചതെന്ന് കെ.സി.എ വാർത്ത കുറിപ്പിൽ അറിയിച്ചു. നിലവിൽ കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചയ്‌സീ ടീമായ കൊല്ലം ഏരീസ് സഹ ഉടമയാണ് ശ്രീശാന്ത്.
വിവാദമായ പരാമർശങ്ങളെ തുടന്ന് നേരത്തെ ശ്രീശാന്തിനും ഫ്രാഞ്ചയ്‌സീ ടീമുകളായ കൊല്ലം ഏരീസ് , ആലപ്പി ടീം ലീഡ് കൊണ്ടെന്റെർ സായി കൃഷ്ണൻ , ആലപ്പി റിപ്പിൾസ് എന്നിവർക്കെതിരെയും കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഫ്രാഞ്ചയ്‌സീ ടീമുകൾ നോട്ടീസിന് തൃപ്‌തികാരമായ മറുപടി നൽകിയതുകൊണ്ട് തന്നെ അവർക്കെതിരെ തുടർനടപടികൾ തുടരേണ്ടതില്ല എന്നാണ് തീരുമാനം.
കൂടാതെ സഞ്ജു സാംസന്റെ പേരിൽ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച പിതാവ് സാംസൺ വിശ്വനാഥ്, റെജി ലൂക്കോസ് , 24x 7 ചാനൽ അവതാരക എന്നിവർക്കെതിരെ നഷ്ടപരിഹാരത്തിന് കേസ് നൽകുവാനും ജനറൽ ബോഡിയോഗത്തിൽ തീരുമാനിച്ചതായി വാർത്ത കുറിപ്പിൽ പറഞ്ഞു.