അഴിയൂർ: ജനങ്ങളുടെ യാത്രാ ക്ലേശം പരിഹരിക്കാൻ അടിയന്തിരമായി ദേശീയ പാതാ നിർമ്മാണം പൂർത്തിയാക്കണമെന്നും സർവീസ് റോഡുകൾ കുറ്റമറ്റ രീതിയിൽ നിർമ്മിക്കണമെന്നും സിപിഐഎം ഒഞ്ചിയം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. പാതാ നിർമ്മാണ ഭാഗമായി അശാസ്ത്രീയമായ സംരക്ഷണ ഭിത്തികളും ഓവ്ചാലുകളും ജനങ്ങൾക്ക് ദുരിതമായി മാറി. രൂക്ഷമായ വെള്ളക്കെട്ടിന് ഇടയാക്കുന്ന ഓവ് ചാലുകളാണ് പലയിടങ്ങളിലും നിർമ്മിച്ചത്. ഇതൊക്കെ പരിഹരിച്ചു പാതാനിർമ്മാണം ഉടൻ പൂർത്തിയാക്കണം.
ചോമ്പാൽ ഹാർബറിന്റെ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുക, ഓർക്കാട്ടേരി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തിചികിത്സ പുനരാരംഭിക്കുക, കുരിയാടിയിൽ ഫിഷിംങ്ങ് ഹാർബർ സ്ഥാപിക്കുക, ഓർക്കാട്ടേരി കച്ചേരി മൈതാനത്തിലെ പഞ്ചായത്ത് അനധികൃത കൈയ്യേറ്റം അവസാനിപ്പിക്കുക, മുക്കാളി - നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ നിർത്തൽ ചെയ്ത ട്രെയിനുകൾ പുന:രാരംഭിക്കുക തുടങ്ങിയ പ്രമേയങ്ങളും സമേളനം അംഗീകരിച്ചു. റിപ്പോർട്ടിൻ മേലുള്ള ചർച്ചയിൽ 12 ലോക്കലുകളിൽ നിന്നായി 24 പേർ പങ്കെടുത്തു. ജില്ലാസെക്രട്ടറി പി മോഹനൻ, ഏരിയാ സെക്രട്ടറി ടി പി ബിനീഷ് എന്നിവർ ചർച്ചക്ക് മറുപടിനൽകി.
ചർച്ചക്കും മറുപടിക്കും ശേഷം റിപ്പോർട്ട്, സമ്മേളനം അംഗീകരിച്ചു. വി ജിനീഷ് ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. സമ്മേളന പ്രതിനിധികളും ഉപരികമ്മറ്റി അംഗങ്ങളും ഉൾപ്പെടെ 142 പേർ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്തു. 1 മുതൽ 7 മാസം വരെ ജയിൽവാസം അനുഭവിച്ചവർ പ്രതിനിധികളായി. 23 കാരൻ മുതൽ, അവിഭക്ത കമ്യുണിസ്റ്റ് പാർട്ടിയിൽ അംഗമായ 82 കാരൻ ചോമ്പാലിലെ കെ കുഞ്ഞികൃഷ്ണൻ വരെ സമ്മേളന പ്രതിനിധികളായി.