നിലമ്പൂർ: പിവി അൻവറിന്റെ വഞ്ചനയാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് സ്ഥാനാർത്ഥിയായി എം സ്വരാജിനെ പ്രഖ്യാപിച്ചതോടെ മണ്ഡലത്തിൽ മാത്രമല്ല, സംസ്ഥാനമാകെ വൻ സ്വീകാര്യതയാണ് ലഭിച്ചത്. ക്ലീൻ ഇമേജുള്ള വ്യക്തിയാണ് എം സ്വരാജെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എൽഡിഎഫ് മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
'എം സ്വരാജിന്റെ സ്ഥാനാർത്ഥിത്വം നാട് സ്വീകരിച്ചിരിക്കുന്നു. ഇതുവരെയുള്ള പൊതുപ്രവർത്തനത്തിലൂടെ ക്ലീനായ ഇമേജ് നിലനിർത്തുന്ന സ്ഥാനാർത്ഥിയാണ് എം സ്വരാജ്. ആരുടെ മുന്നിലും തലയുയർത്തി അഭിമാനത്തോടെ മുന്നണിയുടെ പ്രതിനിധിയായി വോട്ട് ചോദിക്കാൻ അദ്ദേഹത്തിന് സാധിക്കും. കറകളഞ്ഞ വ്യക്തിത്വം അദ്ദേഹത്തിന് നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്. അതിന്റെ ഉദാഹരണമാണ് ഇന്ന് കാണുന്ന മഹാജനപങ്കാളിത്തം. ഇതൊക്കെ നല്ല തുടക്കമാണെന്നാണ് എല്ലാവരും വിലയിരുത്തുന്നത്.ഈ മണ്ണിന് ഈ മണ്ണിന്റേതായ പല പ്രത്യേകതകളുമുണ്ട്. സഖാവ് കുഞ്ഞാലിയെ നാം ഈ ഘട്ടത്തിൽ ഓർത്തുപോകും. നിയമസഭ പ്രവർത്തനത്തിനിടെ കൊല ചെയ്യപ്പെട്ട സഖാവ് കുഞ്ഞാലിയെ ഇന്നും കേരളം ഓർക്കുന്നുണ്ട്. എന്നാൽ കുഞ്ഞാലിക്ക് മുമ്പും നിലമ്പൂരിന്റെ മണ്ണ് പ്രത്യേകതയുള്ളതാണ്. സ്വാതന്ത്ര്യ സമരത്തിൽ നിർണായക പങ്കുവഹിച്ച ഒരു പ്രദേശം. 1921ലെ കർഷക പ്രക്ഷോഭത്തിന് വാര്യംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയൊക്കെ ഐതിഹാസികമായ നേതൃത്വം നൽകി'- മുഖ്യമന്ത്രി പറഞ്ഞു.