സിപിഎമ്മിലെ കരുത്തുറ്റമുഖം, സെക്രട്ടേറിയറ്റ് അംഗം, മികച്ച വാഗ്മി, സൈബറിടങ്ങളിലെ പോരാളി. മുഖ്യമന്ത്രി കഴിഞ്ഞാല്‍ അണികള്‍ക്കിടയില്‍ ഏറ്റവും ഫാന്‍ ബേസുള്ള നേതാക്കളില്‍ പ്രധാനി. എം. സ്വരാജെന്ന രാഷ്ട്രീയനേതാവിനെ എല്‍ഡിഎഫ്, നിലമ്പൂരിലെ നിര്‍ണായകപോരാട്ടത്തിനിറക്കിയത് ഇക്കാര്യങ്ങൾ ഒക്കെ കൊണ്ടാണ്. പക്ഷേ സ്വരാജിനും കാലിടറി. എല്‍ഡിഎഫ് കോട്ടകളിലടക്കം കടന്നുകയറിയ ആര്യാടന്‍ ഷൗക്കത്ത് സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് തിരിച്ചുപിടിച്ചു. രണ്ടാം പിണറായി സര്‍ക്കാരില്‍ ആദ്യമായി ഒരു സിറ്റിങ് സീറ്റും എല്‍ഡിഎഫ് കൈവിടുന്നു.
നിലമ്പൂരില്‍ എല്‍ഡിഎഫിന് നിര്‍ത്താന്‍ സാധിക്കുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ഥിയാണ് എം. സ്വരാജ്. സമീപകാലത്ത് അദ്ദേഹത്തിന് ലഭിച്ച സ്വീകാര്യത അത്രത്തോളമാണ്. അണികളുടെ ആവേശവും മണ്ഡലത്തിലെ പ്രചാരണങ്ങളും എന്തുകൊണ്ട് വോട്ടായി മാറിയില്ല എന്നതിന് വരുംനാളുകളില്‍ എല്‍ഡിഎഫ് മറുപടി പറയേണ്ടിവരും.
വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുമുതൽ തന്നെ ലീഡെടുത്താണ് ആര്യാടൻ ഷൗക്കത്ത് മുന്നേറിയത്. ആദ്യം എണ്ണിയ വഴിക്കടവ്, മൂത്തേടം, എടക്കര പഞ്ചായത്തുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പ്രതീക്ഷിച്ച പോലെ ലീഡ് നേടി. വോട്ടെണ്ണിയ ആദ്യ 8 റൗണ്ടുകളില്‍ വ്യക്തമായ ലീഡാണ് യുഡിഎഫ് സ്വന്തമാക്കിയത്. ആദ്യം യുഡിഎഫ് നേടുന്ന ലീഡ് തങ്ങളുടെ ശക്തികേന്ദ്രങ്ങളിലൂടെ മറികടക്കാമെന്നാണ് എൽഡിഎഫ് കണക്കുകൂട്ടിയതെങ്കിലും അത് നടന്നില്ല. സ്വരാജിന്റെ പഞ്ചായത്തായ പോത്തുകല്ലുൾപ്പെടെ ആര്യാടൻ ഷൗക്കത്ത് കുതിച്ചു. പോത്തുകല്ലുൾപ്പെട്ട ഒമ്പതാം റൗണ്ടിൽ ലീഡെടുത്തത് ആശ്വാസം നൽകിയെന്നുമാത്രം. എല്‍ഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ പോലും ഷൗക്കത്ത് കടന്നുകയറുന്ന കാഴ്ചയാണ് പിന്നാലെ കണ്ടത്. വോട്ടെണ്ണല്‍ എല്‍ഡിഎഫ് ഭരിക്കുന്ന നിലമ്പൂര്‍ മുന്‍സിപ്പാലിറ്റിയിലേക്ക് കടന്നതോടെ ലീഡ് പതിനായിരം കടന്നു.അതോടെ എൽഡിഎഫ് പതനം പൂർണമായി.