തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം പത്ത് മുതൽ ട്രോളിംഗ് നിരോധനം. ഇന്നുച്ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജൂൺ ഒൻപത് അർദ്ധരാത്രി മുതൽ ജൂലായ് 31 അർദ്ധരാത്രിവരെ 52 ദിവസമാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയത്. ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു.ട്രോളിംഗ് നിരോധന കാലയളവിൽ കേരള തീരത്ത് മത്സ്യബന്ധന ബോട്ടുകൾ കടലിൽ പോകുവാനോ മത്സ്യബന്ധനം നടത്താനോ പാടുള്ളതല്ലെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.
കടലോരമേഖലകളിൽ പൊലീസ് നിരീക്ഷണവും കടൽ നിരീക്ഷണവും ശക്തമാക്കുന്നതിന് എ.ഡി.എം ഇൻ ചാർജ് കെ.വി. ശ്രുതിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ട്രോളിംഗ് നിരോധന മുന്നൊരുക്ക യോഗം തീരുമാനിച്ചു. സുരക്ഷ മാനദണ്ഡങ്ങൾ കർശനമാക്കിയതിനാൽ പരമ്പരാഗത യാനങ്ങളിൽ ആധാർ, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ലൈസൻസ് എന്നിവയുള്ള തൊഴിലാളികളെ മാത്രമേ മത്സ്യബന്ധനത്തിന് അയക്കാവൂ എന്ന് ഉടമകൾക്ക് നിർദേശം നൽകി.
മറ്റ് നിർദേശങ്ങൾ
ട്രോളിംഗ് നിരോധനം തുടങ്ങുന്ന ഒമ്പതിന് അർദ്ധരാത്രി 12 മണിക്ക് മുമ്പായി എല്ലാ ബോട്ടുകളും ഹാർബറുകളിൽ പ്രവേശിക്കണം. കേരള തീരത്ത് മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കുന്ന അന്യസംസ്ഥാന ബോട്ടുകൾ ഒമ്പതിന് മുമ്പായി തീരം വിട്ട് പോകേണ്ടതാണ്. ട്രോളിംഗ് നിരോധന കാലയളവിൽ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന ഇൻബോർഡ് വള്ളങ്ങൾ (താങ്ങുവള്ളം) ഒരു കാരിയർ വള്ളം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. രണ്ട് വള്ളങ്ങൾ ഉപയോഗിച്ചുള്ള പെയർ ട്രോളിംഗ് അഥവാ ഡബിൾ നെറ്റ് കർശനമായും നിരോധിച്ചിട്ടുള്ളതും ശിക്ഷാർഹവുമാണ്.