തിരുവനന്തപുരം: വഞ്ചിയൂരിൽ അഭിഭാഷകയെ ക്രൂരമർദനത്തിനിരയാക്കിയ സീനിയർ അഭിഭാഷകൻ ബെയ്ലിൻ ദാസിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ശനിയാഴ്ച ജാമ്യാപേക്ഷയിൽ വിശദമായ വാദം കേട്ടിരുന്നു. തുടർന്ന് ഉത്തരവുപറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
പ്രതിക്ക് ജാമ്യം നൽകിയിരിക്കുന്നുവെന്ന് ഒറ്റവാക്കിൽ കോടതി പറഞ്ഞു. പ്രോസിക്യൂഷൻ ജാമ്യത്തെ ശക്തമായി എതിർത്തിരുന്നു. മർദനമേറ്റ അഭിഭാഷകയുടെ രഹസ്യമൊഴി അടക്കം രേഖപ്പെടുത്തിയിട്ടില്ല. നിയമബോധമുള്ള അഭിഭാഷകനാണ് പ്രതി എന്നതുകൊണ്ടുതന്നെ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ട് എന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു.എന്നാൽ, കേസിൽ സ്ത്രീത്വത്തെ അപമാനിക്കൽ വകുപ്പ് നിലനിൽക്കില്ലെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. ലൈംഗികാതിക്രമണം കേസിൽ ഇല്ല. മർദനം നടത്തി എന്നതാണ് കേസ്.